ചൊവ്വന്നൂർ കൊലക്കേസ് : പ്രതി സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ യുവാവിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) ആണ് പിടിയിലായിരിക്കുന്നത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിലാണ് ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. പ്രതി സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ തന്നെയാണ് മൃതദേഹം ഉണ്ടായിരുന്നത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തി കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. പിന്നീട്‍ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതിയായ സണ്ണി ഒളിവിലായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണിയെ പിടികൂടിയിരിക്കുന്നത്.