
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു; പിന്നിൽ ഭർത്താവെന്ന് യുവതി
തിരുവനന്തപുരം : പുഞ്ചക്കരി പേരകം ജംഗ്ഷന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ശരണ്യ- ശങ്കർ ദമ്പതികൾ തിരുവല്ലം പുഞ്ചക്കരി പേരകത്ത രഞ്ചുവിഹാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മഹീന്ദ്ര ബൊലേറോ , മാരുതി വാഗണർ കാറുകളാണ് കത്തി നശിച്ചത്. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും വീട് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനം കത്തിക്കുന്നതിനായി ശങ്കറെത്തിയെന്ന് ശരണ്യ തിരുവല്ലം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ വീടിനു മുന്നിലെ വാഹനങ്ങൾ തീപിടിച്ച് കത്തുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നും എത്തിയ ഫയർഫോഴ്സ് വാഹനങ്ങളിലെയും വീടിനുള്ളിലെയും തീ കെടുത്തി. ഇതിനിടെ സമീപം ഉണ്ടായിരുന്ന സ്കൂട്ടറും സൈക്കിളുകളും കത്തി നശിക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചു. രണ്ടു വാഹനങ്ങൾക്ക് സമീപം പേപ്പർ ബുക്‌ലെറ്റുകൾ കൂട്ടിയിട്ട് കത്തിച്ചാണ് തീ പടർത്തിയതെന്നാണ് സംശയം. ഹാളിലെ ബുക്ക് ഷെൽഫിലേക്കും തീ പടർന്നു.