
വോട്ട് ചോർച്ച; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി രാഹുൽ ഗാന്ധി
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.
കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. എങ്ങനെ സംഭവിച്ചുവെന്ന് വോട്ടർമാർക്ക് യാതൊരു വിവരവുമില്ല. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയിരിക്കുന്നത്. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.