വാർദ്ധകൃത്തിൻ്റെ അവശതകൾ മറന്ന് നാരായണിയമ്മ വോട്ട് ചെയ്യാൻ എത്തി ; 95 ആം വയസിലും ജനാധിപത്യത്തിന് കരുതൽ !
ആവണി അജീഷ്
അത്തോളി : 95 ആം വയസിൽ വോട്ട് ചെയ്ത വോട്ടറെ കാണാൻ “ആരാധകരുടെ ” തിക്കും തിരക്കും. അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ പോളിംഗ് സ്റ്റേഷൻ 198 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വേളൂർ ഇല്ലത്ത് വീട്ടിൽ നാരായണിയമ്മയാണ് വാർദ്ധകൃത്തിൻ്റെ അവശതകൾ മറന്ന് വോട്ട് ചെയ്യാൻ എത്തിയത്. ഉച്ചക്ക് 12 .30 ഓടെയാണ് സഹോദരൻ ബാലൻ നായരും ഭാര്യ സുമതിയുമൊപ്പം നാരായണി അമ്മ വോട്ട് ചെയ്യാൻ എത്തിയത് . ബാലൻ നായർക്കൊപ്പം ഓപ്പൺ വോട്ട് ചെയ്ത് മടങ്ങും വഴി എന്തിനാ വന്നത് എന്ന് അറിയാമോ എന്ന ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു മറുപടി. ചേച്ചിയോട് ആംഗ്യ ഭാഷയിൽ വോട്ട് ചെയ്യാ എന്ന് പറഞ്ഞതും സന്തോഷത്തോടെ തലയാട്ടി, കഴിഞ്ഞ മൂന്നോ നാലോ തവണ ഇങ്ങിനെ വന്നതായാണ് ഓർമ്മ , വോട്ട് ഇത് വരെ പാഴാക്കിയിട്ടില്ലന്ന് ബാലൻ നായർ പറഞ്ഞു. ബന്ധുകൂടിയായ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി മാവീട്ടിലും അമ്മയും ഇവർക്ക് മുൻപായാണ് വോട്ട് ചെയ്തത്. നാരായണി അമ്മയുടെ കൈ പിടിച്ച് കാറിലേക്ക് കയറ്റാനും ശാന്തിയും ഒപ്പം ഉണ്ടായിരുന്നു. ശരീരം പകുതിയോളം മടങ്ങി ഏറെ പ്രയാസപ്പെട്ട് വോട്ട് ചെയ്ത് മടങ്ങിയ നാരായണിയമ്മയെ ആശ്ചര്യത്തോടെ വീക്ഷിക്കാൻ പുതു തലമുറ വോട്ടർമാരും ഓടിയെത്തിയിരുന്നു.
photo : നാരായണി അമ്മ വോട്ട് ചെയ്ത് മടങ്ങുന്നു.