ഹോസ്റ്റലിൽ യുവതികൾ വസ്ത്രംമാറുന്ന ദൃശ്യം പകർത്തി; പണം ചോദിച്ച് ഭീഷണി; യുവതി പിടിയിൽ
മംഗലാപുരം: സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം . ചിക്കമംഗളൂരു സ്വദേശിനി നിരീക്ഷ (26) പിടിയിൽ. മംഗളൂരുവിലെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ ദൃശ്യങ്ങളാണ് നിരീക്ഷ പകർത്തിയത്. നഗ്ന ദൃശ്യങ്ങൾ കാണിച്ച് യുവതികളോട് ഇവർ പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ആശുപത്രി ജീവനക്കാരിയാണ് നിരീക്ഷ.
ഉഡുപ്പിയിൽ അഭിഷേക് ആചാര്യ എന്നയാളുടെ മരണത്തിന് കാരണമായ ഹണിട്രാപ്പിലും നിരീക്ഷയ്ക്ക് പങ്കുണ്ടെന്ന് പൊലീസ്. യുവാവിന്റെ ആത്മഹത്യാ കുറിപ്പിൽ നിരീക്ഷയുടെ പേര് പരാമർശിക്കുന്നതായി പൊലീസ് പറയുന്നു. തനിക്കൊപ്പമുള്ള ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചെന്നും പണം നൽകിയില്ലെങ്കിൽ അവ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കത്തിൽ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി
യുവതികളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത നിരീക്ഷയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു . നിരീക്ഷ ചിത്രീകരിച്ച ഫോട്ടോകളും വീഡിയോകളും സ്‌ക്രീൻഷോട്ടുകളും പങ്കുവെക്കുന്ന വ്യക്തികളെയും അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു .