
നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു
കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ ആയ കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശി ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കോഴിക്കോട്- വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രി 12.50 നാണ് അപകടം ഉണ്ടായത് . ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിൻ്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ജാഫർ മരിച്ചത്. സിറാജിന്റെ മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി ജോലിചെയ്തിരുന്ന ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്. പുതിയ പുരയിൽ അബ്ദു റഹീം – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.