
കീട ശല്യമൊഴിവാക്കാം ; മികച്ച വരുമാനവും നേടാം – ചെണ്ടുമല്ലി വസന്തം തീർത്ത് കർഷകൻ
സി. ഫസൽ ബാബു
മുക്കം: ഓണക്കാലത്ത് ഇതര സംസ്ഥാന പൂക്കളെ പ്രധാനമായും ആശ്രയിക്കുന്ന മലയോര ജനതക്ക് ആശ്വാസമായി ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച വിളവ് നേടിയിരിക്കുകയാണ് മലയോരത്തെ ഒരു കർഷകൻ. കൊടിയത്തൂർ സ്വദേശി പുതിയോട്ടിൽ മുഹമ്മദാലിയാണ് 50 സെൻ്റ് സ്ഥലത്ത് പൂ കൃഷിയിറക്കി വിജയം കൊയ്തത്. പൂക്കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിനൊപ്പം ചിങ്ങമാസത്തിൽ കൃഷിയിടങ്ങളിലുണ്ടാകുന്ന നിമ വിരകളെ പ്രതിരോധിക്കുക കൂടിയായിരുന്നു ചെണ്ടുമല്ലി കൃഷിയുടെ ലക്ഷ്യം. നട്ട് രണ്ട് മാസത്തെ വളർച്ചയെത്തിയപ്പോഴേക്കും ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു. ഇന്നിപ്പോൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. കൊടിയത്തൂർ അയ്യംകുഴിയിൽ 2 ഏക്കറോളം സ്ഥലത്ത് മുഹമ്മദലിക്ക് കൃഷിയുണ്ട്.ഇതിൽ 50 സെൻ്റ് സ്ഥലത്ത് പൂ കൃഷിയും ബാക്കി റെഡ് ലേഡി പപ്പായ, ചേന, കപ്പ, പച്ചക്കറികൾ എന്നിവയുമാണ്. തിരുവമ്പാടിയിൽ നിന്നും വെള്ളന്നൂരിൽ നിന്നുമാണ് വിത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കൃഷിക്ക് പ്രതിസന്ധിയായങ്കിലും കാര്യമായ നഷ്ടമില്ലന്ന് മുഹമ്മദലി പറയുന്നു. ലാഭത്തിനപ്പുറം മനസിനും ശരീരത്തിനും ഉൻമേഷം ലഭിക്കുന്നതാണ് കൃഷിയെന്നാണ് മുഹമ്മദലിയുടെ ഭാഷ്യം.കൃഷിക്ക് കൊടിയത്തൂർ കൃഷിഭവൻ്റെ സഹായം ലഭ്യമായതും ആശ്വാസമായി. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലി കാണാൻ ഒട്ടേറെ ആളുകളാണ് കൃഷിയിടത്തിലെത്തുന്നത്. ചെണ്ടുമല്ലി കിലോയ്ക്ക് 200 രൂപ വരെ ലഭിക്കുന്നുണ്ട് മുക്കം ,അരീക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും വിൽപ്പന.* ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്’ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, ടി.കെ അബൂബക്കർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.* വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് പൂ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദലി.ഇതിനായി സ്ഥലമുൾപ്പെടെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.
ചിത്രം: വിളവെടുപ്പ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു