റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവർ ഇടിഞ്ഞു വീണ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. സ്റ്റേഷനിലെ പഴക്കമേറിയ കെട്ടിടങ്ങളുടെയും മറ്റ് നിർമ്മിതികളുടെയും സുരക്ഷയെക്കുറിച്ച് സമഗ്രമായ പരിശോധനയും അടിയന്തര നടപടിയും അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. പ്രതിദിനം പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇത്തരം അപകടസാധ്യതകൾ ഒരിക്കലും അവഗണിക്കാനാവില്ല. സ്റ്റേഷനിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങളും നിർമ്മിതികളും അടിയന്തരമായി പൊളിച്ചുമാറ്റി, ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കാലിക്കറ്റ് ചേംബർ ആവശ്യപ്പെട്ടു. നിലവിൽ പുരോഗമിക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി, യാത്രക്കാർക്ക് സുരക്ഷിതവും ലോകോത്തര നിലവാരത്തിലുള്ളതുമായ റെയിൽവേ സ്റ്റേഷൻ ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ഉത്തരകേരളത്തിന്റെ പ്രധാന റെയിൽവേ കവാടമാണ്. അതിനാൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകി അപകടസാധ്യതയുള്ള എല്ലാ പഴയ നിർമ്മിതികളും മാറ്റി, ഭാവിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആധുനിക റെയിൽവേ സ്റ്റേഷനായി കോഴിക്കോട് സ്റ്റേഷനെ വികസിപ്പിക്കണമെന്ന് എ. പി അബ്ദുള്ളക്കുട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.